2011 ഏപ്രിൽ 12, ചൊവ്വാഴ്ച

ജനാധിപത്യം സംരക്ഷിക്കപ്പെടട്ടെ



ഒരു ജനാധിപത്യ സമൂഹത്തിന് സഹിക്കാവുന്നതിനപ്പുറമുള്ള കാര്യങ്ങളാണ് നടക്കുന്നത്. അക്രമങ്ങള്‍; പണം ഒഴുക്കിയുള്ള വോട്ട് ശേഖരണം; മാധ്യമങ്ങളെ നഗ്നമായി ദുരുപയോഗിക്കല്‍; സംഘടിതമായ അപവാദ പ്രചാരണം; മത-ജാതി വികാരങ്ങള്‍ ഉണര്‍ത്തിവിടല്‍-യുഡിഎഫ് ഇനി എന്താണ് ചെയ്യാനുള്ളത് എന്നേ ആലോചിക്കാനുള്ളൂ. ഏറ്റവും കുറഞ്ഞ പ്രചാരണകാലം കിട്ടിയ തെരഞ്ഞെടുപ്പാണ് നടക്കുന്നത് എന്നതിനു പുറമെ പ്രചാരണ രംഗത്ത് വലതുപക്ഷം ഏറ്റവുമധികം ക്ഷീണിച്ച തെരഞ്ഞെടുപ്പുകൂടിയാണിത്. യുഡിഎഫ് ആരോപണമുന്നയിക്കുക; എല്‍ഡിഎഫ് മറുപടി പറയുക; അതിനുള്ള സാഹചര്യം മാധ്യമങ്ങള്‍ ഒരുക്കിക്കൊടുക്കുക എന്നതാണ് പതിവ്. ഇത്തവണ യുഡിഎഫില്‍നിന്നുതന്നെ ആരോപണങ്ങള്‍ വന്നതോടെ മറുപടി പറയേണ്ട ചുമതലയും അവരില്‍തന്നെ നിക്ഷിപ്തമായി. ആ മുന്നണിയിലെ കൊള്ളരുതായ്മകളാണ് അക്കൂട്ടത്തില്‍ത്തന്നെയുള്ളവര്‍ വിളിച്ചുപറഞ്ഞത്.

വലതുപക്ഷ മാധ്യമങ്ങളാകട്ടെ നേരത്തെ തുടര്‍ന്ന കാപട്യ സമീപനത്തില്‍നിന്ന് മാറാനാവാതെ ഏറെക്കുറെ നിസ്സഹായാവസ്ഥയിലായി. യുഡിഎഫിലെ ഘടക പാര്‍ടികളുടെ മുഖപത്രങ്ങളും ഒരു ഘടക കക്ഷിയുടെ പ്രസിഡന്റ് ചെയര്‍മാനായ മാതൃഭൂമിയും ചില ചാനലുകളും പരസ്യമായിത്തന്നെ വലതുപക്ഷ നിലപാടുകളുടെ പ്രചാരകരായി. ഒരു പടികൂടി കടന്ന് യുഡിഎഫിനെ സേവിച്ചത് മലയാള മനോരമയും 'ക്രൈം' ദ്വൈവാരികയുമാണ്. ഏറ്റവും നികൃഷ്ടവും അറപ്പിക്കുന്നതും പൊറുക്കാനാവാത്തതുമായ അപവാദങ്ങളുമായാണ് രാത്രിയുടെ മറവില്‍ ക്രൈം ലക്കങ്ങള്‍ വീടുകള്‍ക്കുമുന്നില്‍ എത്തിക്കുന്നത്. ഇസ്തിരിവച്ച 'ക്രൈം' ആയ മലയാള മനോരമയാകട്ടെ സൌജന്യമായി പല വീടുകളിലുമെത്തുന്നു. എല്‍ഡിഎഫിനെയും അതിന്റെ നേതാക്കളെയും അപമാനിക്കുന്ന കള്ളക്കഥകള്‍ രണ്ടുവഴിക്കും പ്രചരിക്കുന്നു.

പെയ്ഡ്ന്യൂസ് എന്ന വ്യാധി കേരളത്തിലും വേരൂന്നിയിരിക്കുന്നു എന്ന് ഈ തെരഞ്ഞെടുപ്പുകാലം ഉറപ്പിച്ചു. സ്ഥാനാര്‍ഥികളെ സമീപിച്ച്, സ്പെഷ്യല്‍ എഡിഷന്‍ ഇറക്കാമെന്ന് അറിയിച്ച് 'നിശ്ചിത കോപ്പികളുടെ' വില എന്ന രൂപത്തില്‍ ലക്ഷങ്ങള്‍ കൈക്കലാക്കുകയാണ് ഒരു വാരിക. സ്ഥാനാര്‍ഥികളെ അപമാനിക്കുംവിധം വാര്‍ത്തയും ഫീച്ചറും കൈയിലുണ്ട്; അത് പുറത്തുവരണമെന്നില്ലെങ്കില്‍ പണംവേണം എന്ന രീതിയില്‍ ബ്ളാക്ക്മെയിലിങ്ങും നടന്നിട്ടുണ്ട്. അത്തരം വഴിവിട്ട രീതിയില്‍ തലവയ്ക്കാന്‍ സന്നദ്ധരാകാത്തവരെ വ്യാജ വാര്‍ത്തകളിലൂടെ പൊതുജന മധ്യത്തില്‍ താറടിക്കുന്നു. പ്രചാരണം അവസാനിച്ച ദിവസം രാത്രി ലക്ഷക്കണക്കിന് 'ക്രൈം' കോപ്പികളാണ് വിതരണംചെയ്യപ്പെട്ടത്. പാലക്കാട് ജില്ലയില്‍ ഷൊര്‍ണൂര്‍, ചിറ്റൂര്‍ മണ്ഡലങ്ങളില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വിതരണം ചെയ്ത ആയിരക്കണക്കിന് 'ക്രൈം' വാരികകളാണ് പിടികൂടിയത്. ഷൊര്‍ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ശാന്ത ജയറാമിന്റെ പ്രകടനപത്രികയോടൊപ്പമായിരുന്നു വാരിക വിതരണം. ചിറ്റൂര്‍-തത്തമംഗലം നഗരസഭയില്‍ ദേവാങ്കപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി കെ അച്യുതന്റെ പ്രകടനപത്രികയോടൊപ്പം വിതരണം ചെയ്ത ആയിരക്കണക്കിന് 'ക്രൈം' വാരികകള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പിടികൂടി.

പ്രചാരണ സമാപനത്തിനിടെ സംസ്ഥാനവ്യാപകമായി യുഡിഎഫ് കനത്ത ആക്രമണമാണ് അഴിച്ചുവിട്ടത്. തിരുവനന്തപുരത്ത് പൂന്തുറയില്‍ മന്ത്രിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ വി സുരേന്ദ്രന്‍പിള്ളയ്ക്ക് കല്ലേറില്‍ തലയ്ക്ക് പരിക്കേറ്റു. പെരിന്തല്‍മണ്ണ, കരുനാഗപ്പള്ളി, ആലപ്പുഴ, കണ്ണൂര്‍, കുന്ദമംഗലം, കയ്പമംഗലം -ഇങ്ങനെ നിരവധി സ്ഥലങ്ങളില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരും നേതാക്കളും ആക്രമിക്കപ്പെട്ടു. തുറന്ന വാഹനത്തില്‍ വോട്ട് അഭ്യര്‍ഥിച്ചുനീങ്ങുന്നതിനിടെയാണ് സുരേന്ദ്രന്‍പിള്ളയെ ആക്രമിച്ചത്. കല്ലേറില്‍ ഇരുപത്തഞ്ചോളം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. കണ്ണൂരില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ പ്രചാരണ സമാപനയോഗത്തിലേക്ക് യുഡിഎഫുകാര്‍ പ്രചാരണവാഹനം ഓടിച്ചുകയറ്റുകയായിരുന്നു. അത് ചിത്രീകരിച്ച ജീവന്‍ ടിവി ക്യാമറാമാന്‍ എ ധനേഷിനെ യുഡിഎഫുകാര്‍ മര്‍ദിച്ചു. സാരമായി പരിക്കേറ്റ ധനേഷ് ആശുപത്രിയിലാണ്. പെരിന്തല്‍മണ്ണയില്‍ ഐസ്ക്രീം കണ്ടപ്പോള്‍ വിറളിയെടുത്താണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗ് പ്രവര്‍ത്തകര്‍ തെരുവില്‍ അഴിഞ്ഞാടിയത്. നാദാപുരത്ത് സ്ഫോടനത്തില്‍ അഞ്ചു ലീഗുകാര്‍ മരിച്ചപ്പോള്‍ വ്യക്തമായത് തെരഞ്ഞെടുപ്പില്‍ അക്രമമുണ്ടാക്കാന്‍ വന്‍ ബോംബുശേഖരം അവര്‍ കരുതിവച്ചിട്ടുണ്ട് എന്നാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ ഇതേ യുഡിഎഫ് ക്വട്ടേഷന്‍ സംഘത്തെ ഇറക്കിയത് പിടിക്കപ്പെട്ടതാണ്. പ്രചാരണ സമാപനത്തില്‍ നടത്തിയ ആക്രമണം തുടര്‍ന്നും അത്തരം അനുഭവങ്ങളുണ്ടാകാമെന്ന സൂചനയാണ്.

പണവും സമ്മാനവും കൊടുത്ത് വോട്ടര്‍മാരെ വശത്താക്കാനുള്ള നീക്കവും യുഡിഎഫ് സംസ്ഥാനത്തെങ്ങും ഊര്‍ജിതമാക്കിയിട്ടുണ്ട്. വയനാട്ടില്‍ കല്‍പ്പറ്റ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ചിഹ്നമായ മോതിരം സ്വര്‍ണം പൂശി വോട്ടര്‍മാര്‍ക്ക് സമ്മാനിക്കുന്നത് പിടിക്കപ്പെട്ടു. പാവപ്പെട്ട ആദിവാസി വോട്ടര്‍മാരെ ഇങ്ങനെ കബളിപ്പിക്കുന്നു. കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു പരിപാടിയുമില്ലാതെ കേരളത്തില്‍ വന്നുപോയി. ഇവിടെ അദ്ദേഹം നടത്തിയത് ഒരു കവലയോഗം മാത്രമാണ്. സ്വന്തം സംസ്ഥാനമായ പശ്ചിമ ബംഗാളില്‍ വാശിയേറിയ തെരഞ്ഞെടുപ്പ് നടക്കവെ കവലയോഗം നടത്താനായിമാത്രം ഗ്രീന്‍ ചാനലില്‍ പ്രണബ് വന്നതില്‍ ദുരൂഹത നിലനില്‍ക്കുന്നു. ഹൈക്കമാന്‍ഡില്‍നിന്ന് അനേക കോടികള്‍ കേരളത്തിലേക്ക് ഒഴുകിയിട്ടുണ്ട്. പണക്കൊഴുപ്പില്‍ ആറാടുകയാണ് യുഡിഎഫിന്റെ പ്രചാരണം. എല്ലാ തലത്തിലും തരത്തിലും ജനാധിപത്യത്തിന് വിരുദ്ധമായ കാര്യങ്ങളാണ് യുഡിഎഫ് നടത്തുന്നത്. നിയമപാലന സംവിധാനത്തിന്റെ ഫലപ്രദമായ ഇടപെടല്‍, ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രവര്‍ത്തകരുടെ ജാഗ്രത എന്നിവ കൊണ്ടുമാത്രം ഈ കെട്ട രീതിയെ ചെറുത്ത് തോല്‍പ്പിക്കാനാവില്ല. ജനങ്ങളുടെ സംഘടിതമായ പ്രതികരണവും ഉണ്ടാകണം. വ്യാജ വാര്‍ത്തകള്‍ പരത്തുന്നവരെയും പണവുമായി വോട്ടിന് വരുന്നവരെയും അര്‍ഹിക്കുന്ന രീതിയില്‍ സ്വീകരിക്കാനുള്ള ബോധംതന്നെയാണ് ജനാധിപത്യബോധം. അത്തരക്കാര്‍ക്ക് ജനങ്ങളില്‍നിന്നും നിയമത്തില്‍നിന്നും പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പ്.

നാടകമേ ഉലകം !!!!!!


ചീമുട്ടയില്‍ വിരിഞ്ഞ നാടകക്കുഞ്ഞ്
- എന്‍ എസ് സജിത്

'കഴുതകളായി നടിക്കേണ്ടിവന്ന കുതിരകള്‍'- കെ ജി ശങ്കരപ്പിള്ളയുടെ ഒരു കവിതയുടെ പേരാണ്. ഞായറാഴ്ച രാത്രി തിരുവനന്തപുരം ജില്ലയില്‍ വാമനപുരം മണ്ഡലത്തിലെ വെഞ്ഞാറമൂട്ടില്‍ അരങ്ങേറിയ അസംബന്ധനാടകം കണ്ട പലര്‍ക്കും ഈ കവിതയുടെ പേര് ഓര്‍മവന്നിട്ടുണ്ടാകും.

പത്തുപതിനാറുവര്‍ഷം വിദ്യാര്‍ഥിനേതാവായിരുന്നെങ്കിലും തന്റെ അഭിനയചാതുരി ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യവും. ഈ അഭിനയ നൈപുണി മുമ്പ് തിരിച്ചറിയാനായില്ലല്ലോ എന്ന വിഷമം എസ്എഫ്ഐയില്‍ ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ തോന്നുന്നുണ്ടാകും.

മുമ്പ് ഉമ്മന്‍ചാണ്ടിയുടെ പൊലീസ് എറിഞ്ഞ ഗ്രനേഡ് കാലിന് പരിക്കേല്‍പ്പിച്ചപ്പോഴും ജയില്‍വാസം അനുഭവിച്ചപ്പോഴും മുഖത്തുണ്ടായ ഭാവമാറ്റം അഭിനയമായിരുന്നില്ലെന്ന് പഴയ സഹപ്രവര്‍ത്തകര്‍ പരസ്പരം പറഞ്ഞും എസ്എംഎസ് അയച്ചും ആശ്വസിക്കുന്നുണ്ടാകും. അതൊരു കാലം. തീയില്‍ മുളച്ചവള്‍. വെയിലത്ത് വാടിയില്ലെന്നുമാത്രമല്ല, ആ ശൌര്യത്തിനുമുന്നില്‍ ലാത്തിയും ഗ്രനേഡുംപോലും തോറ്റുപോയി. പോരാട്ടത്തിന്റെ തുടര്‍ച്ചയില്‍ കാലത്തിന്റെ ചുവരില്‍ ഹൃദയരക്തംകൊണ്ട് അവള്‍ എഴുതിവച്ചു, കൊല്ലാം പക്ഷേ തോല്‍പ്പിക്കാനാകില്ലെന്ന്. സുഹൃത്തിനൊപ്പം സിനിമയ്ക്ക് പോയതിനെ ഗോസിപ്പ് കോളത്തില്‍ ഒരു പത്രം പുലഭ്യം പറഞ്ഞപ്പോഴും പതറാതെ പിടിച്ചുനിന്നു.

ഓരോ തെരഞ്ഞെടുപ്പും വളര്‍ച്ചയുടെ ഓരോ പടവുകളാക്കി. എന്നാല്‍, ഒരു മാസം എന്തെല്ലാം മാറ്റമാണ് വരുത്തിയത്. ആദ്യം കഴുത്തില്‍ തൂങ്ങിയത് ത്രിവര്‍ണ ഷാള്‍. പിന്നെ എല്ലാ വര്‍ണങ്ങളും അഴിഞ്ഞുവീണു. പിന്നെ കാണുന്നത് വെള്ളവസ്ത്രം ധരിച്ച്. നാടുവിറപ്പിച്ച വിപ്ളവകാരിയില്‍നിന്ന് ഒരു ഭഗിനി സേവാമയി ലുക്കിലേക്ക് പതുക്കെയുള്ള മാറ്റം എല്ലാവരും ആസ്വദിച്ചു. നിവര്‍ന്നുനിന്ന് നെഞ്ചൂക്കോടെ പോര്‍വിളിച്ചവളെയല്ല ഇപ്പോള്‍ കാണുന്നത്. പ്രസംഗിക്കുമ്പോള്‍ തലയ്ക്ക് ആവശ്യത്തിലേറെ ചെരിവ്. പതിവില്ലാത്ത വിധേയത്വവും വിനയവും. യുഡിഎഫ് നേതാക്കളെ പുകഴ്ത്തുമ്പോള്‍ വിനയവും വിധേയത്വം കരച്ചിലോളമെത്തുന്നുമുണ്ട്.

കരുണയില്ലാതെ ഗ്രനേഡ് പ്രയോഗിക്കാന്‍ പൊലീസിന്ഉത്തരവ് കൊടുത്ത ഉമ്മന്‍ചാണ്ടി പണ്ട് ജനറല്‍ ഡയറായിരുന്നു. ഇന്നദ്ദേഹം പിതൃതുല്യന്‍. ചാണ്ടി ഉമ്മന് അവള്‍ 13 വയസ്സ് മൂപ്പുള്ള മൂത്ത പെങ്ങള്‍. മരിയക്കും അച്ചുവിനും മൂത്തചേച്ചി. മറിയാമ്മയ്ക്ക് വൈകിയെത്തിയ മൂത്തമകള്‍.

വേങ്ങരയില്‍ പോയി കുഞ്ഞാലിക്കുട്ടിക്കുവേണ്ടി പ്രചാരണം നടത്തിയപ്പോള്‍ ഈ മുത്തിനെ മുങ്ങിയെടുക്കാന്‍ വൈകിയതിന് കുഞ്ഞാപ്പയെ ലീഗുകാര്‍ മനസ്സില്‍ പ്രാകിയിട്ടുണ്ടാകും. കുഞ്ഞാലിക്കുട്ടി മന്ത്രിയെന്നനിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എത്ര കേമമായിരുന്നു എന്നും അദ്ദേഹത്തില്‍നിന്ന് കേരളം ഇനിയുമെത്രയോ പ്രതീക്ഷിക്കുന്നുണ്ടെന്നുമുള്ള വാക്കുകള്‍ ഉള്‍പ്പുളകത്തോടെയല്ലേ വേങ്ങരക്കാര്‍ കേട്ടത്.

ഉള്ളിലെവിടെയോ ഉറങ്ങിക്കിടന്ന അഭിനേത്രിക്ക് പിടഞ്ഞുണരാനും അരങ്ങുതകര്‍ക്കാനും തെരഞ്ഞെടുത്തത് തലസ്ഥാനത്തെ ഒരു മണ്ഡലം. ഞായറാഴ്ച രാഹുല്‍ഗാന്ധിയുടെ തിരുവനന്തപുരത്തെ പൊതുയോഗം കഴിഞ്ഞിട്ടും പുതുപ്പള്ളിയില്‍ വോട്ടുപിടിക്കാന്‍ പോകാതെ ഉമ്മന്‍ചാണ്ടി തലസ്ഥാനത്ത് കാത്തിരുന്നു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി കോലിയക്കോട് കൃഷ്ണന്‍നായര്‍ പ്രസംഗിച്ച് മാറിയ ഉടനെ പറഞ്ഞുറപ്പിച്ചപോലെ സംഘര്‍ഷം. അതിനിടെ ഗ്രനേഡിനേക്കാള്‍ മാരകമായ പ്രഹരശേഷിയുള്ള ചീമുട്ടയേറ് മാറില്‍ കൊണ്ടു. ഉടന്‍ മോഹാലസ്യപ്പെട്ടു കഥാനായിക. നിലയ്ക്കാത്ത ഛര്‍ദി. കൈക്കുഴയില്‍ വേദന. അത് ദേഹമാസകലം പടരുന്നു. ആദ്യം സ്വകാര്യ ആശുപത്രി, പിന്നെ മെഡിക്കല്‍ കോളേജ്. എക്സ്റേ, സ്കാനിങ് അങ്ങനെ പലതും. അതിനിടയില്‍ മെഡിക്കല്‍ കോളേജിനുമുന്നില്‍ വളര്‍ത്തച്ഛന്‍വക നാടകം വേറെ.

ബാഹ്യമോ ആന്തരികമോ ആയ പരിക്കുകളൊന്നുമില്ല, മയങ്ങിവീണപ്പോള്‍ കോഗ്രസ്സുകാരുടെ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ഉണ്ടായ ചതവുകളൊഴികെ.

എന്തായാലും ഒന്നാംപേജില്‍ നായിക നിറഞ്ഞു. പതിവുപോലെ മലയാള മനോരമയാണ് ജോറാക്കിയത്. യുവനായികയുടെ ദീര്‍ഘമായ ഛര്‍ദിയുടെ വിശദവിവരമുണ്ടതില്‍. വായിച്ച വായനക്കാര്‍ ഛര്‍ദ്ദിച്ച് വശംകെടണം.

സോണിയയും രാഹുലും മന്‍മോഹനും ആന്റണിയും കുലുക്കിയിട്ടും കുലുങ്ങാത്ത യുഡിഎഫുകാര്‍ ഇതിലെങ്കിലും ഇളകണം. എന്തായാലും ചിരിക്കണോ അതോ കരയണോ എന്ന സ്ഥിതിയിലാണ് വോട്ടര്‍മാരും വായനക്കാരും...

2011 ഏപ്രിൽ 8, വെള്ളിയാഴ്‌ച

നുള്ളിയോ പിച്ചിയോ?




പ്രൈമറി ക്ളാസ്സിയെ കുഞ്ഞുങ്ങള്‍ തല്ലുകൂടാനുണ്ടാക്കുന്ന കാരണം ഒരാള്‍ മറ്റൊരാളെ നുള്ളി, പിച്ചി, പെന്‍സിലിന്റെ മുനയൊടിച്ചു എന്നെല്ലാമായിരിക്കും. ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍നിന്നോ മുന്നണിയില്‍നിന്നോ മാധ്യമങ്ങളില്‍നിന്നോ അത്തരം സമീപനം പ്രതീക്ഷിക്കാന്‍ കഴിയില്ല. ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ, കേരളത്തില്‍ നിര്‍ണ്ണായകമായ ഒരു തെരഞ്ഞെടുപ്പിനുമുന്നില്‍ നില്‍ക്കുന്ന യുഡിഎഫ് ഇന്ന് ഉയര്‍ത്തിക്കാണുന്നത് പ്രൈമറി സ്കൂള്‍ നിലവാരത്തിലും താഴെയുള്ള പരാതികളും 'പ്രശ്ന'ങ്ങളുമാണ്.

എന്താണ് കേരളത്തിലെ ഇലക്ഷന്‍ വിഷയം?

1. മുഖ്യമന്ത്രി വി എസ് സിന്ധു ജോയിയെ 'ഒരുത്തി' എന്ന് വിളിച്ചു.

2. മലമ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ലതിക സുഭാഷിനെ വിഎസ് 'പ്രശസ്ത'യെന്നു വിളിച്ചു.

ഒരുത്തനെന്നും ഒരുത്തിയെന്നും സാധാരണ പറയാറുള്ള നാട്ടില്‍, എണ്‍പതുകളുടെ രണ്ടാംപാദത്തില്‍നില്‍ക്കുന്ന ആദരണീയനായ രാഷ്ട്രീയ നേതാവ്, തന്റെ കൊച്ചുമകളാകാന്‍ പ്രായമുള്ള യുവതിയെ ഒരുത്തി എന്നു വിളിച്ചാല്‍ സിന്ധു ജോയിയുടെ ഏതു മാനമാണ് കപ്പല്‍കയറുക? ഒരുത്തി എന്നതിന് ഒരുവള്‍ അഥവാ ഒരു സ്ത്രീ എന്ന അര്‍ത്ഥമേ ഏതു നിഘണ്ഡുവിലും കാണുന്നുള്ളൂ.

സിന്ധു ജോയിയെയല്ല, ഏതു സ്ത്രീയെക്കുറിച്ചും അങ്ങനെ മാന്യമായി വിശേഷിപ്പിക്കാമെന്നിരിക്കെ വിഎസിനെതിരെ അതിന്റെ പേരില്‍ കോലാഹലമുണ്ടാക്കുന്നതിന്റെ സാംഗത്യമെന്താണ്? തന്നെക്കാള്‍ പ്രായംചെന്ന വനിതയെ വിഎസ് അങ്ങനെ വിളിച്ചിരുന്നുവെങ്കില്‍ അതിന്റേതായ അനൌചിത്യമെങ്കിലും ചുണ്ടിക്കാട്ടാമായിരുന്നു. ഭാഷ മനുഷ്യന്റെ ഹൃദയത്തില്‍നിന്നു വരുന്നതാണ്.

ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ തണലില്‍ പ്രവര്‍ത്തിച്ച്, അനേകം അംഗീകാരങ്ങളും പദവികളും സ്വന്തമാക്കിയ ഒരാള്‍, ഒരു സുപ്രഭാതത്തില്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കിയില്ല എന്നതിന്റെ പേരില്‍ ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ വലതുപക്ഷ കൂടാരത്തിലേക്ക് കയറിച്ചെന്നപ്പോള്‍ ഒരു മഹതി പോയി എന്നല്ല, ഒരു സ്ത്രീ, ഒരുവള്‍, ഒരുത്തി പോയി എന്നുതന്നെയാണ് കമ്മ്യൂണിസ്റ്റുകാര്‍ പറയുക. അറപ്പിക്കുന്ന അവസരവാദത്തെ മഹത്തരം എന്ന് വിളിക്കാനാവുമോ? 'ത്തി' എന്നത് 'സ്ത്രീ' ലോപിച്ചുണ്ടായ പ്രയോഗം. ആ 'ത്തി' അപമാനകരവും 'സത്രീത്വ'ത്തിനെതിരായ അവഹേളനവുമായി കാണുന്നവരുടെ മനസ്സല്ലേ പരിശോധിക്കേണ്ടത്. ഒരു വഞ്ചകി പോയി എന്നോ അധികാരാര്‍ത്തിമൂത്ത സ്ത്രീ അര്‍ഹമായിടത്തേക്ക് പോയി എന്നോ ആണ് സാധാരണ മനസ്സുള്ളവര്‍ പ്രതികരിക്കുക. വിഎസ് അത്ര വരെ പോകാതെ 'ഒരുത്തി' എന്നതില്‍ ഒതുക്കി. അതില്‍ അദ്ദേഹത്തെ അഭിനന്ദിക്കാം.
ഇതേ സിന്ധു ജോയിയെ നികൃഷ്ടമായ അപവാദ പ്രചാരണത്തിന് വിഷയമാക്കി മാതൃഭൂമി അവതരിപ്പിച്ചപ്പോള്‍ പ്രതികരിക്കാത്തവരാണ് ഇപ്പോള്‍ വിഎസിനെതിരെ വരുന്നത് എന്നും ഓര്‍ക്കണം. അന്ന് മാതൃഭൂമിയുടെ ആ പരിപാടിയെ എം സ്വരാജ് പിതൃശൂന്യ പത്രപ്രവര്‍ത്തനമെന്ന് വിളിച്ചു. അതിനെതിരെയാണ് മാധ്യമങ്ങളും യുഡിഎഫും ബഹളം വെച്ചത്്. ഒരു യുവതിയെ രാഷ്ട്രീയ വിരോധംവെച്ചുമാത്രം അപവാദ കഥയിലെ നായികയാക്കിയ മാധ്യമ പ്രവര്‍ത്തനത്തെ അപലപിക്കാത്തവര്‍ക്ക് 'ഒരുത്തി' എന്ന് കേള്‍ക്കുമ്പോള്‍ ഓക്കാനം വരുന്നുണ്ടെങ്കില്‍ അത് ചികിത്സിച്ചു മാറ്റേണ്ട അസുഖം തന്നെ.

അടുത്തത് ലതികാ സുഭാഷിന്റെ പ്രശ്നം. അവര്‍ക്കെതിരെ തെറ്റായ ഒരു വാക്കുപോലും വിഎസ്സില്‍ നിന്നുണ്ടായിട്ടില്ല എന്ന് അവര്‍ തന്നെ പറയുന്നു. അവര്‍ പ്രശസ്തയെന്ന് പറഞ്ഞു. ഏതുനിലയിലാണാ പ്രശസ്തി എന്ന ചോദ്യത്തിന്'നിങ്ങള്‍ അന്വേഷിച്ചോളൂ' എന്ന് പറയുന്നതിനുപകരം എതിര്‍സ്ഥാനാര്‍ത്ഥിയുടെ ഗുണഗണങ്ങള്‍ വാഴ്ത്തണമായിരുന്നുവോ വിഎസ്?

ലതികാ സുഭാഷിന്റെ ശത്രുക്കള്‍ ഈ പ്രശ്നം വിവാദമാക്കി മാറ്റിയവരാണ്. കുഷ്ഠംപിടിച്ച അവരുടെ മനസ്സിലാണ് യഥാര്‍ത്ഥ ദുരുദ്ദേശ്യം പിറന്നത്. പൊതു സമൂഹം ലതികാ സുഭാഷിന്റെ പ്രശസ്തി എങ്ങനെ ഉണ്ടായി എന്നതില്‍ സംശയാലുക്കളല്ല. മാധ്യമ പ്രവര്‍ത്തക, മഹിളാ കോണ്‍ഗ്രസ് നേതാവ്, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിലെല്ലാമാണ് ജനങ്ങള്‍ അവരെ അറിയുന്നത്. അതിലപ്പുറം ഏതെങ്കിലും പ്രശസ്തി അവര്‍ക്കുള്ളതായി വിവാദ സ്രഷ്ടാക്കള്‍ കരുതുന്നുണ്ടോ? ഇല്ലെങ്കില്‍ എന്തിന് വിഎസിന്റെ വാക്കുകള്‍ വിവാദമാക്കി?

യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ പ്രവര്‍ത്തകയെ സംശയത്തിന്റെ നിഴലിലേക്ക് വലിച്ചിട്ടത് ഈ വിവാദം ആഘോഷിച്ചവരാണ്. ലതികയ്ക്കുവേണ്ടി കേസുകൊടുക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ചത് സ്ത്രീപീഡനക്കേസില്‍ പ്രതിയായ വക്കീലിനെയാണെന്നും കേള്‍ക്കുന്നു. എന്തിന് ഒരു സ്ത്രീയെ ഇങ്ങനെ അപമാനിക്കണം? വിഎസിനെതിരെയും എല്‍ഡിഎഫനെതിരെയും നിങ്ങള്‍ രാഷ്ട്രീയം പറയൂ.

യുഡിഎഫിന്റെ സ്ത്രീപീഡക-മാഫിയാ മുഖങ്ങള്‍ ഈ നാടിനുമുന്നില്‍ നിരന്നുനില്‍പ്പുണ്ട്-സ്ഥാനാര്‍ത്ഥികളായും അല്ലാതെയും. അത് ഈ തെരഞ്ഞെടുപ്പിലെ വിധിയെഴുത്തിനെ സ്വാധീനിക്കുന്ന പ്രധാന ഘടകമായി മാറിയിട്ടുണ്ടെന്നതും രഹസ്യമല്ല. യുഡിഎഫിന്റെ തനിനിറം അനുഭവിച്ചറിഞ്ഞ ജനങ്ങളുടെ വികാരമാണ് അതില്‍ പ്രതിഫലിക്കുന്നത്. അതിനെ തടയാന്‍ ഇത്തരം പാഴ്മുറങ്ങള്‍ മതിയാവില്ല.

വി എസിനെപ്പോലെ ഒരു മുതിര്‍ന്ന നേതാവിന്റെ വാക്കുകള്‍ക്ക് ദുരര്‍ത്ഥവും ദ്വയാര്‍ഥവും നല്‍കി അത് തെരഞ്ഞെടുപ്പിലെ മുഖ്യവിഷയമാക്കിക്കളയാമെന്നു കരുതുന്നവര്‍ ജനങ്ങളുടെ ക്ഷമ പരിശോധിക്കുന്ന തലത്തിലേക്ക് താഴുകയാണ്.