2011 ഏപ്രിൽ 8, വെള്ളിയാഴ്‌ച

നുള്ളിയോ പിച്ചിയോ?




പ്രൈമറി ക്ളാസ്സിയെ കുഞ്ഞുങ്ങള്‍ തല്ലുകൂടാനുണ്ടാക്കുന്ന കാരണം ഒരാള്‍ മറ്റൊരാളെ നുള്ളി, പിച്ചി, പെന്‍സിലിന്റെ മുനയൊടിച്ചു എന്നെല്ലാമായിരിക്കും. ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍നിന്നോ മുന്നണിയില്‍നിന്നോ മാധ്യമങ്ങളില്‍നിന്നോ അത്തരം സമീപനം പ്രതീക്ഷിക്കാന്‍ കഴിയില്ല. ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ, കേരളത്തില്‍ നിര്‍ണ്ണായകമായ ഒരു തെരഞ്ഞെടുപ്പിനുമുന്നില്‍ നില്‍ക്കുന്ന യുഡിഎഫ് ഇന്ന് ഉയര്‍ത്തിക്കാണുന്നത് പ്രൈമറി സ്കൂള്‍ നിലവാരത്തിലും താഴെയുള്ള പരാതികളും 'പ്രശ്ന'ങ്ങളുമാണ്.

എന്താണ് കേരളത്തിലെ ഇലക്ഷന്‍ വിഷയം?

1. മുഖ്യമന്ത്രി വി എസ് സിന്ധു ജോയിയെ 'ഒരുത്തി' എന്ന് വിളിച്ചു.

2. മലമ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ലതിക സുഭാഷിനെ വിഎസ് 'പ്രശസ്ത'യെന്നു വിളിച്ചു.

ഒരുത്തനെന്നും ഒരുത്തിയെന്നും സാധാരണ പറയാറുള്ള നാട്ടില്‍, എണ്‍പതുകളുടെ രണ്ടാംപാദത്തില്‍നില്‍ക്കുന്ന ആദരണീയനായ രാഷ്ട്രീയ നേതാവ്, തന്റെ കൊച്ചുമകളാകാന്‍ പ്രായമുള്ള യുവതിയെ ഒരുത്തി എന്നു വിളിച്ചാല്‍ സിന്ധു ജോയിയുടെ ഏതു മാനമാണ് കപ്പല്‍കയറുക? ഒരുത്തി എന്നതിന് ഒരുവള്‍ അഥവാ ഒരു സ്ത്രീ എന്ന അര്‍ത്ഥമേ ഏതു നിഘണ്ഡുവിലും കാണുന്നുള്ളൂ.

സിന്ധു ജോയിയെയല്ല, ഏതു സ്ത്രീയെക്കുറിച്ചും അങ്ങനെ മാന്യമായി വിശേഷിപ്പിക്കാമെന്നിരിക്കെ വിഎസിനെതിരെ അതിന്റെ പേരില്‍ കോലാഹലമുണ്ടാക്കുന്നതിന്റെ സാംഗത്യമെന്താണ്? തന്നെക്കാള്‍ പ്രായംചെന്ന വനിതയെ വിഎസ് അങ്ങനെ വിളിച്ചിരുന്നുവെങ്കില്‍ അതിന്റേതായ അനൌചിത്യമെങ്കിലും ചുണ്ടിക്കാട്ടാമായിരുന്നു. ഭാഷ മനുഷ്യന്റെ ഹൃദയത്തില്‍നിന്നു വരുന്നതാണ്.

ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ തണലില്‍ പ്രവര്‍ത്തിച്ച്, അനേകം അംഗീകാരങ്ങളും പദവികളും സ്വന്തമാക്കിയ ഒരാള്‍, ഒരു സുപ്രഭാതത്തില്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കിയില്ല എന്നതിന്റെ പേരില്‍ ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ വലതുപക്ഷ കൂടാരത്തിലേക്ക് കയറിച്ചെന്നപ്പോള്‍ ഒരു മഹതി പോയി എന്നല്ല, ഒരു സ്ത്രീ, ഒരുവള്‍, ഒരുത്തി പോയി എന്നുതന്നെയാണ് കമ്മ്യൂണിസ്റ്റുകാര്‍ പറയുക. അറപ്പിക്കുന്ന അവസരവാദത്തെ മഹത്തരം എന്ന് വിളിക്കാനാവുമോ? 'ത്തി' എന്നത് 'സ്ത്രീ' ലോപിച്ചുണ്ടായ പ്രയോഗം. ആ 'ത്തി' അപമാനകരവും 'സത്രീത്വ'ത്തിനെതിരായ അവഹേളനവുമായി കാണുന്നവരുടെ മനസ്സല്ലേ പരിശോധിക്കേണ്ടത്. ഒരു വഞ്ചകി പോയി എന്നോ അധികാരാര്‍ത്തിമൂത്ത സ്ത്രീ അര്‍ഹമായിടത്തേക്ക് പോയി എന്നോ ആണ് സാധാരണ മനസ്സുള്ളവര്‍ പ്രതികരിക്കുക. വിഎസ് അത്ര വരെ പോകാതെ 'ഒരുത്തി' എന്നതില്‍ ഒതുക്കി. അതില്‍ അദ്ദേഹത്തെ അഭിനന്ദിക്കാം.
ഇതേ സിന്ധു ജോയിയെ നികൃഷ്ടമായ അപവാദ പ്രചാരണത്തിന് വിഷയമാക്കി മാതൃഭൂമി അവതരിപ്പിച്ചപ്പോള്‍ പ്രതികരിക്കാത്തവരാണ് ഇപ്പോള്‍ വിഎസിനെതിരെ വരുന്നത് എന്നും ഓര്‍ക്കണം. അന്ന് മാതൃഭൂമിയുടെ ആ പരിപാടിയെ എം സ്വരാജ് പിതൃശൂന്യ പത്രപ്രവര്‍ത്തനമെന്ന് വിളിച്ചു. അതിനെതിരെയാണ് മാധ്യമങ്ങളും യുഡിഎഫും ബഹളം വെച്ചത്്. ഒരു യുവതിയെ രാഷ്ട്രീയ വിരോധംവെച്ചുമാത്രം അപവാദ കഥയിലെ നായികയാക്കിയ മാധ്യമ പ്രവര്‍ത്തനത്തെ അപലപിക്കാത്തവര്‍ക്ക് 'ഒരുത്തി' എന്ന് കേള്‍ക്കുമ്പോള്‍ ഓക്കാനം വരുന്നുണ്ടെങ്കില്‍ അത് ചികിത്സിച്ചു മാറ്റേണ്ട അസുഖം തന്നെ.

അടുത്തത് ലതികാ സുഭാഷിന്റെ പ്രശ്നം. അവര്‍ക്കെതിരെ തെറ്റായ ഒരു വാക്കുപോലും വിഎസ്സില്‍ നിന്നുണ്ടായിട്ടില്ല എന്ന് അവര്‍ തന്നെ പറയുന്നു. അവര്‍ പ്രശസ്തയെന്ന് പറഞ്ഞു. ഏതുനിലയിലാണാ പ്രശസ്തി എന്ന ചോദ്യത്തിന്'നിങ്ങള്‍ അന്വേഷിച്ചോളൂ' എന്ന് പറയുന്നതിനുപകരം എതിര്‍സ്ഥാനാര്‍ത്ഥിയുടെ ഗുണഗണങ്ങള്‍ വാഴ്ത്തണമായിരുന്നുവോ വിഎസ്?

ലതികാ സുഭാഷിന്റെ ശത്രുക്കള്‍ ഈ പ്രശ്നം വിവാദമാക്കി മാറ്റിയവരാണ്. കുഷ്ഠംപിടിച്ച അവരുടെ മനസ്സിലാണ് യഥാര്‍ത്ഥ ദുരുദ്ദേശ്യം പിറന്നത്. പൊതു സമൂഹം ലതികാ സുഭാഷിന്റെ പ്രശസ്തി എങ്ങനെ ഉണ്ടായി എന്നതില്‍ സംശയാലുക്കളല്ല. മാധ്യമ പ്രവര്‍ത്തക, മഹിളാ കോണ്‍ഗ്രസ് നേതാവ്, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിലെല്ലാമാണ് ജനങ്ങള്‍ അവരെ അറിയുന്നത്. അതിലപ്പുറം ഏതെങ്കിലും പ്രശസ്തി അവര്‍ക്കുള്ളതായി വിവാദ സ്രഷ്ടാക്കള്‍ കരുതുന്നുണ്ടോ? ഇല്ലെങ്കില്‍ എന്തിന് വിഎസിന്റെ വാക്കുകള്‍ വിവാദമാക്കി?

യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ പ്രവര്‍ത്തകയെ സംശയത്തിന്റെ നിഴലിലേക്ക് വലിച്ചിട്ടത് ഈ വിവാദം ആഘോഷിച്ചവരാണ്. ലതികയ്ക്കുവേണ്ടി കേസുകൊടുക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ചത് സ്ത്രീപീഡനക്കേസില്‍ പ്രതിയായ വക്കീലിനെയാണെന്നും കേള്‍ക്കുന്നു. എന്തിന് ഒരു സ്ത്രീയെ ഇങ്ങനെ അപമാനിക്കണം? വിഎസിനെതിരെയും എല്‍ഡിഎഫനെതിരെയും നിങ്ങള്‍ രാഷ്ട്രീയം പറയൂ.

യുഡിഎഫിന്റെ സ്ത്രീപീഡക-മാഫിയാ മുഖങ്ങള്‍ ഈ നാടിനുമുന്നില്‍ നിരന്നുനില്‍പ്പുണ്ട്-സ്ഥാനാര്‍ത്ഥികളായും അല്ലാതെയും. അത് ഈ തെരഞ്ഞെടുപ്പിലെ വിധിയെഴുത്തിനെ സ്വാധീനിക്കുന്ന പ്രധാന ഘടകമായി മാറിയിട്ടുണ്ടെന്നതും രഹസ്യമല്ല. യുഡിഎഫിന്റെ തനിനിറം അനുഭവിച്ചറിഞ്ഞ ജനങ്ങളുടെ വികാരമാണ് അതില്‍ പ്രതിഫലിക്കുന്നത്. അതിനെ തടയാന്‍ ഇത്തരം പാഴ്മുറങ്ങള്‍ മതിയാവില്ല.

വി എസിനെപ്പോലെ ഒരു മുതിര്‍ന്ന നേതാവിന്റെ വാക്കുകള്‍ക്ക് ദുരര്‍ത്ഥവും ദ്വയാര്‍ഥവും നല്‍കി അത് തെരഞ്ഞെടുപ്പിലെ മുഖ്യവിഷയമാക്കിക്കളയാമെന്നു കരുതുന്നവര്‍ ജനങ്ങളുടെ ക്ഷമ പരിശോധിക്കുന്ന തലത്തിലേക്ക് താഴുകയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ