2011 ഫെബ്രുവരി 6, ഞായറാഴ്‌ച

നന്മയുടെ പൊലീസ് മാതൃകകള്‍

പൊലീസുകാരെപ്പറ്റി നല്ലതു പറയരുത് എന്നാണ് പഴമൊഴി. കാരണം, പൊലീസുകാര്‍ ലോക്കപ്പ് മര്‍ദ്ദനത്തിന്റെയും ഉരുട്ടിക്കൊലയുടെയും അഴിമതിയുടെയും മറ്റും ആള്‍ക്കാരാണെന്നാണ് നമ്മള്‍ വിശ്വസിച്ചിരിക്കുന്നത്. അത്തരം അനേകം അനേകം ഉദാഹരണങ്ങള്‍ കയ്യിലുണ്ടു താനും. പൊലീസുകാരെപ്പറ്റി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അവരായിട്ട് പ്രതിഷേധിക്കുകയോ മറുപടി പറയുകയോ മാനനഷ്ടത്തിനു കേസു കൊടുക്കുകയോ ചെയ്തിട്ടില്ല. രാഷ്ട്രീയക്കാരന്‍ മുതല്‍ പത്രക്കാരന്‍ വരെ എല്ലാവര്‍ക്കും അവരുടെ നെഞ്ചത്തു കയറാം.
പഴങ്കഥകളുമായി പൊലീസ് ചീത്തയാണെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരുടെ ശ്രദ്ധയില്‍പ്പെടാതെ പോകുന്ന നന്മകള്‍ നാടിനെ മാറ്റിമറിക്കുന്നത് പലരും അറിയാതെ പോകുമ്പോള്‍ കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് പൊലീസ് എങ്ങനെ മാറി എന്നു പരിശോധിച്ചാല്‍ നന്നായിരിക്കും. കേസുകള്‍ തെളിയിക്കുന്നതില്‍ അതിശയകരമായ മുന്നേറ്റവും വേഗതയും നേടിയിട്ടുള്ള കേരള പൊലീസിന്റെ മികവിനെ അംഗീകരിക്കാനോ ഉള്‍ക്കൊള്ളാനോ ഉള്ള വിവേകമോ വകതിരിവോ സമൂഹത്തിനോ മാധ്യമങ്ങള്‍ക്കോ പോലുമില്ല എന്നത് നമ്മുടെ മാത്രം പരാജയമാണ്. ചുരുക്കിപ്പറഞ്ഞാല്‍ ചരിത്രത്തിലിന്നുവരെയില്ലാത്ത തിളക്കത്തോടെ പൊലീസ് നന്നായി. ഇനി നന്നാവേണ്ടതു നമ്മളാണ്.
ജനമൈത്രി പൊലീസ് പദ്ധതിയും വിദ്യാര്‍ഥി പൊലീസ് പദ്ധതിയും പൊലീസിങ്ങിലെ കേരളമാതൃകകളായി ലോകം അനുകരിച്ചു തുടങ്ങുമ്പോള്‍ കാലത്തിനൊത്തു മാറാന്‍ നമ്മുടെ കുട്ടികള്‍ക്ക് ഒരു ചെവിക്കുപിടിത്തം ആവശ്യമാണെന്നു തിരിച്ചറിഞ്ഞ്, തികച്ചും ശാസ്ത്രീയമായി കുട്ടികളോടുള്ള സമൂഹത്തിന്റെ ഉത്തരവാദിത്വം ഏറെ ഗൗരവത്തോടെ ഏറ്റെടുക്കുന്ന ഒആര്‍സി പദ്ധതി 2011ലെ കേരള പൊലീസിന്റെ ഏറ്റവും നല്ല മാതൃകയായിരിക്കാം. മുതിര്‍ന്നവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളിലേക്കു കുട്ടികള്‍ പോകുന്ന സാഹചര്യം കണക്കിലെടുത്ത് കുട്ടികളെ കുട്ടികളായി തന്നെ കണ്ട് പൊലീസ് മുറയില്ലാതെ, മീശപിരിയനും സ്‌നേഹനിധിയുമായ അമ്മാവന്റെ സ്ഥാനത്തു നിന്നു കൊണ്ട് കൈപിടിച്ചു നടത്താന്‍ പൊലീസ് മുന്നോട്ടു വരുന്ന പദ്ധതിയാണ് ഒആര്‍സി അഥവാ അവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍.
സ്റ്റുഡന്റ് പൊലീസ് കെഡറ്റ് പോലെ തന്നെ ഇതിന്റെയും തുടക്കം കോഴിക്കോട്ടു നിന്നു തന്നെ. നഗരത്തില്‍ വാഹനം മോഷ്ടിച്ചതിനു 32 കുട്ടികള്‍ പിടിയിലായ ഞെട്ടിപ്പിക്കുന്ന സാഹചര്യത്തില്‍നിന്നാണ് കുറ്റകൃത്യങ്ങളിലേക്ക് തെന്നിപ്പോകുന്ന കുട്ടികള്‍ക്ക് നേര്‍വഴി കാണിക്കാന്‍ കോഴിക്കോട് സിറ്റി പൊലീസിന്റെ നേതൃത്വത്തില്‍ ഒആര്‍സിക്കു തുടക്കമിട്ടത്. കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, സ്വര്‍ണം, ബൈക്ക്, കാര്‍ തുടങ്ങിയവയുടെ മോഷണക്കേസുകളിലാണ് കൗമാരം വിടാത്ത ഈ കുട്ടികള്‍ പ്രതികളായത്. കുറ്റകൃത്യങ്ങളുടെ ശൃംഖലയില്‍ കണ്ണികളായ മറ്റു കുട്ടികളുടെ എണ്ണം കൃത്യമായി ആര്‍ക്കുമറിയില്ല. ഒറ്റപ്പെട്ട സംഭവങ്ങളായല്ല, ആസൂത്രിതമായി തന്നെ പ്രവര്‍ത്തിക്കുന്നതാണേ്രത ഈ ശൃംഖല. നഗത്തിലെ വിദ്യാര്‍ഥികളില്‍ നല്ലൊു വിഭാഗം മദ്യത്തിനും മയക്കുമുന്നിനും അടിമകളാണെന്നും മയക്കുമുന്ന് കടത്താനും വില്‍ക്കാനും ഈ കുട്ടികളെ ഉപയോഗപ്പെടുത്തുന്നുമുണ്ടെന്നുമുള്ള ഞെട്ടിക്കുന്ന തിരിച്ചറിവുകളാണ് ഒആര്‍സി യുടെ പ്രാധാന്യമുയര്‍ത്തുന്നത്.

സിറ്റി പൊലീസിന്റെയും ജുവനൈല്‍ പൊലീസിന്റെയും സഹകരണത്തോടെയാണ് പ്രവര്‍ത്തനമാരംഭിച്ചതെങ്കിലും സജീവമായ പൊതുജനപങ്കാളിത്തമായിരുന്നു പദ്ധതിയുടെ മുഖമുദ്ര. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും മാര്‍ഗനിര്‍ദേശക ക്ലാസുകളും പിന്തുണയും നല്‍കിയതിനൊപ്പം കുട്ടികള്‍ക്കു സഹായമെത്തിക്കാന്‍ റസിഡന്‍സ് അസോസിയേഷനുകള്‍ പോലെ സ്‌കൂളുകളില്‍ പ്രത്യേക യൂണിറ്റുകള്‍ രൂപവല്‍ക്കരിച്ച് ജാഗ്രത പാലിക്കുകയാണ് സമൂഹം. കോഴിക്കോട്ട് വിജയം കണ്ട പദ്ധതിയെ സംസ്ഥാനതലത്തിലേക്ക് പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പദ്ധതി ഉദ്ഘാടനം ചെയ്തു.
കുറ്റകൃത്യത്തിലേക്കു കുട്ടിയെ നയിച്ച സാഹചര്യം മനസ്സിലാക്കി ആവശ്യമായതു ചെയ്യുകയാണ് ഒആര്‍സിയുടെ പ്രധാന പ്രവര്‍ത്തനം. അതേസമയം അവര്‍ ചെയ്ത കുറ്റകൃത്യങ്ങളെ നിയമവഴിയില്‍ നേരിടുതിനു തടസ്സം നില്‍ക്കുുമില്ല. സിറ്റി പൊലീസിന്റെയും ജുവനൈല്‍ പൊലീസിന്റെയും സഹകരണത്തോടെയാണ് പ്രവര്‍ത്തനമെങ്കിലും ഇതൊരു സര്‍ക്കാരിതര സംഘടനയാണ്. ഒആര്‍സിയില്‍ സ്റ്റുഡന്റ് പൊലീസ് കെഡറ്റുകളും പ്രധാന പങ്കു വഹിക്കുന്നുണ്ട്. ശാസ്ത്രീയ മാര്‍ഗരേഖയ്ക്കായി വിദഗ്ധരുടെ പാനലുമുണ്ട്. കുറ്റകൃത്യങ്ങളിലകപ്പെട്ട കുട്ടികളുടെ പ്രശ്‌നങ്ങള്‍ വിദഗ്ധരുടെ സഹായത്തോടെ പഠിച്ചു സഹായമെത്തിക്കും. കുറ്റകൃത്യങ്ങളിലകപ്പെട്ട കുട്ടികളെ വിവിധ ക്രിയാത്മക പരിപാടികളില്‍ പങ്കാളികളാക്കി സമൂഹത്തില്‍ അവരുടെ സ്വീകാര്യത ഉറപ്പാക്കും.
ഒആര്‍സി തുടങ്ങിയിട്ടില്ലെങ്കിലും തിരുവനന്തപുരത്തും പൊലീസ് വളരെ ഡീസന്റാണ്. സൈക്കിള്‍ വാങ്ങിത്തരണമെന്ന ആവശ്യം സാധിച്ചുകിട്ടാതെ വന്നപ്പോള്‍ ഫീലടിച്ചു വീടുവിട്ടുപോയ ആറാം ക്ലാസ്സുകാരനെ പൊലീസ് എങ്ങനെ ഡീല്‍ ചെയ്തു എന്നത് കേട്ടാല്‍ നമുക്കും ഫീലടിക്കും. നെടുമങ്ങാട് സ്വദേശി വിനീത് ഒരു മാസം മുന്‍പാണ് ആരോടും പറയാതെ വീടു വിട്ടിറങ്ങിയത്. സ്‌പെന്‍സര്‍ ജംക്ഷനില്‍ അലഞ്ഞുതിരിയുന്ന പയ്യന്‍സിനെ പൊലീസ് പൊക്കി, കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ കൊണ്ടുപോയി കാര്യങ്ങള്‍ തിരക്കി. കുഞ്ഞമ്മ സൈക്കിള്‍ വാങ്ങിത്തരാത്തതിനാലാണു ഒളിച്ചോടിയതെന്ന് അവന്‍ പറഞ്ഞു. വീട്ടുകാരെ വരുത്തി കുട്ടിയെ അവര്‍ക്കൊപ്പം വിട്ടു. ഒപ്പം ഒരു ഉപദേശവും: ‘ഇനി ഒളിച്ചോടരുത്, സൈക്കിളിന്റെ കാര്യം ഉടന്‍ ശരിയാക്കാം.’ രാഷ്ട്രീയക്കാരെപ്പോലെയല്ല പൊലീസുകാര്‍. വാക്കു പാലിക്കാനായി സ്‌റ്റേഷനിലെ എഴുപത്തഞ്ചിലേറെ പൊലീസുകാര്‍ പിരിവെടുത്തു. 2500 രൂപ വിലയുള്ള പുത്തന്‍ സൈക്കിള്‍ വാങ്ങി. വീട്ടുകാരെ വിവരം അറിയിച്ചു. അവിടെ മറ്റൊരു ചടങ്ങിനെത്തിയ മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വിനീതിനു പൊലീസുകാരുടെ ഉപഹാരമായി സൈക്കിള്‍ ഏല്‍പ്പിച്ചു.

കാക്കിയിട്ടു വെയിലത്തു നില്‍ക്കുന്ന മനുഷ്യരോട് എന്തൊക്കെ പറഞ്ഞാലും നമ്മള്‍ കടപ്പെട്ടിരിക്കുന്നു. അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന പട്ടാളക്കാരെപ്പറ്റി പറയുമ്പോള്‍ നമ്മള്‍ ആവേശം കൊള്ളുമെങ്കിലും പൊലീസുകാരെപ്പറ്റി പറയുമ്പോള്‍ മറിച്ചാണ്. നന്മയുടെ പര്യായമെന്നൊന്നും അവകാശപ്പെടാനാവില്ലെങ്കിലും ഇത്തരം നല്ല മാതൃകകള്‍ പൊലീസിങ്ങിലെ കേരള മാതൃകകള്‍ തന്നെയാണ്, നിയമം ലംഘിക്കുന്നതില്‍ മാത്രം ഹരമുള്ള നമ്മള്‍ പൊലീസിനെയോ അവരുടെ സേവനങ്ങളെയോ വിലമതിക്കില്ലെങ്കിലും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ