2011 ഫെബ്രുവരി 7, തിങ്കളാഴ്‌ച

ഐസ്‌ക്രീം കേസില്‍ പുറത്തുവരാനിരിക്കുന്നത്‌ വന്നതിലും വലിയ വെളിപ്പെടുത്തല്‍

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ്‌ അട്ടിമറിക്കാന്‍ നടന്ന ശ്രമത്തെക്കുറിച്ച്‌ ഇതുവരെ പുറത്തുവിട്ടതിനേക്കാള്‍ ഞെട്ടിക്കുന്ന വിവരം അണിയറയില്‍. മുസ്‌ലിം ലീഗിനെയും ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയെയും കൂടാതെ യുഡിഎഫിലെ മറ്റൊരു പ്രമുഖ കക്ഷിയെയും അതിന്റെ നേതാവായ മുന്‍ മന്ത്രിയെയും വെട്ടിലാക്കുന്ന വലിയ തെളിവാണിത്‌. കെ.എ.റഊഫ്‌ വഴിതന്നെ ഇന്ത്യാവിഷനു ലഭിച്ച ഈ തെളിവ്‌ പുറത്തിവിടാതിരിക്കാന്‍ വന്‍ സമ്മര്‍ദമാണത്രേ ഉള്ളത്‌. ജസ്റ്റിസ്‌ കെ.എ.തങ്കപ്പനും ജസ്റ്റിസ്‌ നാരായണക്കുറുപ്പിനും പുറമേ മറ്റൊരു പ്രമുഖ ജഡ്‌ജിക്കെതിരേ കൂടി വ്യക്തമായ പരാമര്‍ശങ്ങളുള്ളതാണ്‌ പുറത്തുവിടാത്ത തെളിവ്‌. ഇതുവരെ പുറത്തുവിട്ട വിവരങ്ങള്‍ മുസ്‌ലിം ലീഗിലും യുഡിഎഫിലും ഉണ്ടാക്കിയ പൊട്ടിത്തെറിയേക്കാള്‍ വലുതിന്‌ ഇടയാക്കുന്നതാണിത്‌. എന്നാല്‍ ചാനല്‍ ചെയര്‍മാന്‍ എം.കെ.മുനീറിനും പാര്‍ട്ടിക്കും പ്രശ്‌നം സൃഷ്‌ടിച്ച ആദ്യ വെളിപ്പെടുത്തല്‍ സംബന്ധിച്ച കോലാഹലം അടങ്ങിയിട്ടില്ലാത്ത സാഹചര്യത്തില്‍ ഈ വാര്‍ത്ത സംപ്രേഷണം ചെയ്യുന്നതിനെക്കുറിച്ച്‌ ഇന്ത്യാവിഷന്‍ എഡിറ്റോറിയല്‍ ബോര്‍ഡ്‌ അന്തിമ തീരുമാനം എടുത്തിട്ടില്ല.
ജസ്റ്റിസ്‌ നാരായണക്കുറുപ്പിനു ശേഷം ഐസ്‌ക്രീം പാര്‍ലര്‍കേസ്‌ പരിഗണിച്ച ഒരു ജഡ്‌ജിയെ സ്വാധീനിക്കാന്‍ മുന്‍ മന്ത്രി സഹായിച്ചുവെന്നതാണ്‌ പുറത്തുവിടാത്ത റിപ്പോര്‍ട്ടിന്റെ കാതല്‍. പി.കെ.കുഞ്ഞാലിക്കുട്ടിക്കൊപ്പം മന്ത്രിസഭാംഗമായിരുന്ന നേതാവ്‌ അദ്ദേഹത്തിന്റെ ചേംബറില്‍ വെച്ച്‌ നല്‍കിയ നിര്‍ദേശ പ്രകാരം ഹൈക്കോടതിയിലെ ഒരു പ്രോസിക്യൂട്ടര്‍ ജഡ്‌ജിയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുകയായിരുന്നുവത്രേ. ജഡ്‌ജിക്ക്‌ കൊടുക്കാനുള്ള പണം ഈ പ്രോസിക്യൂട്ടര്‍ക്ക്‌ റഊഫ്‌ കൈമാറി. അതിനു മുമ്പ്‌ രണ്ടു മന്ത്രിമാരും തമ്മില്‍ വ്യക്തമായ ആശയ വിനിമയം നടക്കുകയും ചെയ്‌തു.
നിയമ കാര്യങ്ങളെക്കുറിച്ച്‌ അഗാധമായ അറിവും നിയമവൃത്തങ്ങളില്‍ മന്ത്രിയെന്ന നിലയില്‍ ഉന്നത സ്വാധീനവുമുണ്ടായിരുന്ന നേതാവിനെതിരേ കൂടി വെളിപ്പെടുത്തല്‍ വരുന്നതോടെ യുഡിഎഫിന്‌ പിടിച്ചു നില്‍ക്കാനാകാത്ത വിധം പ്രതിസന്ധി നേരിടേണ്ടി വരുമെന്നുറപ്പാണ്‌. അത്തരം സാഹചര്യം സൃഷ്‌ടിക്കാന്‍ ചാനല്‍ തയ്യാറാകുമോ എന്നാണ്‌ വ്യക്തമാകാനുള്ളത്‌. എന്നാല്‍ ഇനിയുള്ള തെളിവുകള്‍ മുഖ്യമന്ത്രിക്ക്‌ കൈമാറുമെന്നു ചാനല്‍ നേരത്തേ പറഞ്ഞതില്‍ ഈ തെളിവ്‌ ഇല്ലെന്നും സംപ്രേഷണം ചെയ്യാന്‍തന്നെയാണ്‌ സൂക്ഷിച്ചിരിക്കുന്നതെന്നുമുണ്ട്‌ വിവരം.
അതിനിടെ, ഐസ്‌ക്രീം പാര്‍ലര്‍ കേസ്‌ അട്ടിമറിക്കാന്‍ നടന്ന ഗൂഡാലോചനയെക്കുറിച്ച്‌ കയ്യിലുള്ള വിവരങ്ങള്‍ നല്‍കി സഹകരിക്കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യത്തോട്‌ സ്വീകരിക്കേണ്ട നിലപാട്‌ ഇന്ത്യാവിഷന്‍ തീരുമാനിച്ചിട്ടില്ല. നേരിട്ട്‌ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കൊടുക്കണോ അതോ അന്വേഷണ സംഘത്തലവനായ കോഴിക്കോട്‌ സിറ്റി പോലീസ്‌ കമ്മീഷണര്‍ക്ക്‌ കൈമാറണോ എന്നാണ്‌ ആശയക്കുഴപ്പം.
16 പ്രതികളും അഞ്ച്‌ ഇരകളായ സാക്ഷികളുമുണ്ടായിരുന്ന കോഴിക്കോട്‌ ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ്‌ പുനര്‍വിചാരണ ഒഴിവാക്കാന്‍ കോടതിയെയും സാക്ഷികളെയും താന്‍ മുഖേന കുഞ്ഞാലിക്കുട്ടി സ്വാധീനിച്ചുവെന്നാണ്‌ നേരത്തേ കെ.എ.റഊഫ്‌ പറഞ്ഞത്‌. പിന്നീട്‌ അതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെട്ട റിപ്പോര്‍ട്ട്‌ സംപ്രേഷണം ചെയ്‌തു. http://www.scoopeye.com/showNews.php?news_id=12056

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ