2011 ഫെബ്രുവരി 6, ഞായറാഴ്‌ച

IT @ KERALA

സ്മാര്‍ട്ട്സിറ്റി കൂടി യാഥാര്‍ഥ്യമാകുന്നതോടെ കേരളത്തിന്റെ ഐടിമേഖലയില്‍ വരുന്നത് വലിയ മുന്നേറ്റം. സ്മാര്‍ട്ട്സിറ്റി പദ്ധതി വൈകിയെന്നും തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കിന്റെ ഭൂവിസ്തൃതിമാത്രം എല്‍ഡിഎഫ് ഭരണകാലത്ത് അഞ്ചിരട്ടിയിലേറെ വര്‍ധിച്ചു. നാലരവര്‍ഷംമുമ്പ് 150 ഏക്കര്‍ ഭൂമിയാണ് ടെക്നോപാര്‍ക്കിനു സ്വന്തമായിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 800 ഏക്കറിലധികമാണ്. ടെക്നോപാര്‍ക്കില്‍മാത്രം 200 ഐടി സ്ഥാപനമാണുള്ളത്. 22,000ല്‍ അധികം പേര്‍ ഇവിടെ ജോലിചെയ്യുന്നുണ്ടെന്ന് ടെക്നോപാര്‍ക്ക് സിഇഒ മെര്‍വിന്‍ അലക്സാണ്ടര്‍ പറഞ്ഞു.

എല്‍ഡിഎഫ് അധികാരമേറ്റശേഷമാണ് ടെക്നോപാര്‍ക്കിന്റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനം പൂര്‍ത്തിയായത്. ഇപ്പോള്‍ മൂന്നാംഘട്ട വികസനപ്രവര്‍ത്തനത്തിന് തുടക്കമിടുകയും ചെയ്തു. മൂന്നാംഘട്ടത്തിനായി 29 കോടി മുതല്‍മുടക്കി 70 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. പത്തുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള കെട്ടിടമാണ് ഇവിടെ പൂര്‍ത്തിയാകുന്നത്. ഇതിന് 240 കോടിയാണ് മുതല്‍മുടക്ക്. ഇന്‍ഫോസിസ്, ടിസിഎസ്, ഐബിഎം, വിപ്രോ തുടങ്ങി പ്രമുഖ ഐടി കമ്പനികളെല്ലാം കേരളത്തെ അവരുടെ പ്രമുഖ പ്രവര്‍ത്തനമേഖലയാക്കി മാറ്റിക്കഴിഞ്ഞു.

ഐടി കയറ്റുമതിയില്‍ ബംഗളൂരുവിനും ഹൈദരാബാദിനും ഒപ്പം മത്സരിക്കാന്‍ ഒരുങ്ങുകയാണ് കേരളം. തിരുവനന്തപുരം പള്ളിപ്പുറത്ത് ടെക്നോസിറ്റിയുടെ നവീകരണത്തിനും വികസനത്തിനുമായി 282 കോടി മുതല്‍മുടക്കില്‍ 450 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തത്. ഈ പ്രദേശം പ്രത്യേക സാമ്പത്തികമേഖലയായി അനുവദിച്ചിട്ടുണ്ട്. ഒരുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഐടികമ്പനികള്‍ക്ക് സൌകര്യമൊരുക്കുന്ന ഇവിടെ ഒരുലക്ഷം പേര്‍ക്ക് നേരിട്ടും നാലുലക്ഷം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. ഏഴുവര്‍ഷംകൊണ്ട് പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ ലക്ഷ്യമിടുന്ന ഇവിടെ ഒന്നാംഘട്ടപ്രവര്‍ത്തനം 2012 ജൂലൈയില്‍ ആരംഭിക്കും.

കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ രണ്ടാംഘട്ട വികസനത്തിനായി 170 കോടി മുതല്‍മുടക്കിലാണ് 150 ഏക്കര്‍ സ്ഥലം ഏറ്റെടുത്തത്. 20,000 പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ലഭിക്കുന്ന ചേര്‍ത്തല ഇന്‍ഫോപാര്‍ക്കിന്റെ പ്രവര്‍ത്തനത്തിനും തുടക്കം കുറിച്ചു. ഇവിടെ 20 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഐടി സംരംഭത്തിന് സൌകര്യമൊരുക്കുന്നതിന് ഏറ്റെടുത്തത്. തൃശൂരിലെ കൊരട്ടി ഇന്‍ഫോപാര്‍ക്കും പ്രവര്‍ത്തനക്ഷമമായിക്കഴിഞ്ഞു. ഇവിടെ 30 ഏക്കര്‍ ഭൂമിയില്‍ ആദ്യഘട്ടത്തില്‍ 40,000 ചതുരശ്ര അടി സ്ഥലത്തും രണ്ടാംഘട്ടത്തില്‍ 33,000 ചതുരശ്ര അടി സ്ഥലത്തും മൂന്നാംഘട്ടത്തില്‍ രണ്ടുലക്ഷം ചതുരശ്ര അടി സ്ഥലത്തുമാണ് നിര്‍മാണം. മലബാര്‍മേഖലയിലും ഐടി വികസനത്തിന് കോഴിക്കോട് സൈബര്‍ സൊസൈറ്റിയും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ